വന്‍മതിലിന്‍റെ നാട്ടില്‍

വന്‍മതിലിന്‍റെ നാട്ടില്‍ 1

പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേയ്സിന്‍റെ അന്നത്തെ ബീജിംഗ് ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന കിരണിന്‍റെ കൂടെ ഗൈഡായി, അയാള്‍ തിരിച്ചു പോകുന്നത് വരെ ഉണ്ടാകണമെന്ന് അമേരിക്കന്‍ എംബസിയിലെ അലക്സ് ഇന്നലെ രാത്രിയാണ് മിസ്‌ ലീചുംഗിനെ വിളിച്ചു പറഞ്ഞത്. ചൈനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന അമേരിക്കയില്‍ നിന്നുള്ള ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയ പ്രമുഖനോ ആയിരിക്കും ആഗതനെന്നാണ് ചുംഗിന് അപ്പോള്‍ തോന്നിയത്. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് അലക്സ് ചുംഗിന്‍റെ സേവനം ആവശ്യപ്പെടാറുള്ളത്.

സര്‍ക്കാര്‍ ലൈസന്‍സുള്ള ഒരുപാട് പ്രൊഫഷനല്‍ ടൂര്‍ ഗൈഡുകള്‍ ബീജിംഗ് നഗരത്തിലെ ഇടുങ്ങിയ ചേരികളിലും അതിനോട് ചേര്‍ന്നുള്ള ഇടത്തരം പാര്‍പ്പിട സമുച്ചയങ്ങളിലും വസിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായുണ്ടായ ഇംഗ്ലിഷ് വിദ്യാഭ്യാസം പച്ചപിടിച്ചതോടെ പാശ്ചാത്യ ഭാഷ മൊഴിയുന്നവരുടെ ഒരു കുത്തൊഴുക്ക് തന്നെ തൊഴിലന്വേഷകര്‍ക്കിടയിലുണ്ടായി. ചൈനിസ് സംസ്ക്കാരവും ജീവിതരീതികളും കണ്ടറിയാന്‍ വിദേശികള്‍ പറന്നിറങ്ങിയപ്പോള്‍ വിനോദ സഞ്ചാരത്തിന്‍റെ അനന്ത സാധ്യതകളാണ് രാജ്യത്തിന് മുന്നില്‍ തുറന്നുകിട്ടിയത്‌. അതുവരെ മാന്‍റരിന്‍ മാത്രം വഴങ്ങിയിരുന്ന ചൈനിസ് നാവുകള്‍ അതോടെ ആംഗലേയം കൂടി പഠിച്ച് തങ്ങളാലാവും വിധം ചാകരകൊയ്ത്തിനിറങ്ങി.

മിസ്‌ ലീ ചുംഗ് ഒരു അംഗീകൃത ടൂര്‍ ഗൈഡാണ്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ചും അവര്‍ക്ക് നന്നായി വഴങ്ങും. മുപ്പതിനടുത്ത് പ്രായം. നഗരത്തില്‍ നിന്ന് കുറച്ചു മാറി താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഒരു പഴയ ഫ്ലാറ്റില്‍ മാതാപിതാക്കളോടും കോളേജില്‍ പഠിക്കുന്ന അനുജനോടുമൊപ്പം താമസിക്കുന്നു. അവിവാഹിത.

കിരണിനെ ആദ്യം കണ്ടപ്പോള്‍ തന്നെ കണ്ടുമറന്ന ഏതോ ഹോളിവുഡ് സിനിമയിലെ നായകനെയാണ് അവള്‍ക്ക് ഓര്‍മ വന്നത്. നാല്പതിനടുത്ത് പ്രായം. ടീ ഷര്‍ട്ടും ജീന്‍സുമാണ് വേഷം. കയ്യില്‍ റോളക്സ് വാച്ച്. തലമുടി അലസമായാണ് ചീകിയിരിക്കുന്നത്. പോക്കറ്റില്‍ സണ്‍ ഗ്ലാസ്. വളര്‍ന്നു വന്ന താടിരോമങ്ങള്‍ അയാള്‍ ഒരു പരുക്കനാണെന്ന് തോന്നിപ്പിച്ചു. ക്ഷീണിതനും അസ്വസ്ഥനുമായി കാണപ്പെട്ട കിരണ്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഹോട്ടല്‍ മുറിയിലേക്കാണ് പോയത്.

അയാള്‍ ചീച്ചെങ്ങിലെ ഒരു പഴയ സുഹൃത്തിനെ കാണാനാണ് വരുന്നതെന്ന് അലക്സ് ചുംഗിനോട് നേരത്തെ പറഞ്ഞിരുന്നു. ബീജിംഗില്‍ നിന്ന് തെക്ക് പടിഞ്ഞാറായുള്ള ലൈഷുയി എന്ന ചെറുപട്ടണത്തിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് ചീച്ചെങ്ങ്. ഏകദേശം മൂന്നു മണിക്കൂര്‍ ദൂരമുണ്ട്.  അല്പം വിശ്രമിച്ചശേഷം കിരണ്‍ അന്നത്തെ സായാഹ്നം ബീജിംഗ് നഗരം കാണാന്‍ ചെലവഴിക്കട്ടെയെന്നു നിര്‍ദേശിച്ചതും അലക്സ് തന്നെയാണ്. കമ്മ്യുണിസ്റ്റ് ചൈനയെ അടുത്തു കാണണമെന്ന ആഗ്രഹം ഏറെ നാളായി താലോലിച്ചിരുന്നത് കൊണ്ട് കിരണും മറുത്തൊന്നും പറഞ്ഞില്ല.

വൈകുന്നേരങ്ങളില്‍ ബീജിംഗ് നഗരം കൂടുതല്‍ സുന്ദരിയായി കാണപ്പെടുന്നു എന്ന് വിനോദ സഞ്ചാരികള്‍ പറയാറുള്ളത് മിസ്‌ ചുംഗ് ഓര്‍ത്തു. വന്മതില്‍ കൂടി കാണണമെന്ന് ഇതിനിടയില്‍ കിരണ്‍ പറഞ്ഞത് കൊണ്ട് ഹോട്ടലില്‍ നിന്ന് പ്രതിക്ഷിച്ചതിലും നേരത്തെ ഇറങ്ങേണ്ടി വന്നു. ആറു മണി വരെയാണ് അവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.


വെക്കേഷന്‍ സമയമായത് കൊണ്ട് ലോകാത്ഭുതത്തെ അടുത്തു കാണാന്‍ കുടുംബവും കുട്ടികളുമുള്‍പ്പടെ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഇരുപതിനായിരം കിലോമീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന മതിലിന്‍റെ ചരിത്രം ചുംഗ് അയാള്‍ക്ക് വിവരിച്ചു കൊടുത്തു. കോളേജില്‍ ചരിത്രം ഐശ്ചികമായി എടുത്തതിന്‍റെ പ്രയോജനം ഇത്തരം സന്ദര്‍ഭങ്ങളിലാണ് അവള്‍ക്ക് അനുഭവപ്പെടാറുള്ളത്.

ചൈനിസ് ചരിത്രത്തെ സാക്ഷി നിര്‍ത്തി സെല്ഫി എടുക്കാന്‍ വിവിധ നാട്ടുകാരും പ്രായക്കാരുമായവര്‍ മത്സരിക്കുന്നത് കണ്ടു. മതിലിന്‍റെ ഉയരക്കൂടുതല്‍ കാരണം ചിലര്‍ക്കൊന്നും മുകളില്‍ കയറാന്‍ സാധിച്ചില്ല. അത്തരക്കാര്‍ താഴെ നിന്ന് എല്ലാം നോക്കിക്കണ്ട് തൃപ്തിപ്പെട്ടു.

എനിക്ക് കാണേണ്ടത് ചീച്ചെങ്ങിലുള്ള സുഹൃത്ത് ജാനറ്റിനെയാണ്. ഞങ്ങള്‍ കുറേക്കാലം വാഷിങ്ങ്ടണില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു :

ചുംഗിനെ ചേര്‍ത്ത് നിര്‍ത്തി ഒരു സെല്ഫി എടുത്തതിനു ശേഷം കിരണ്‍ പറഞ്ഞു. അവള്‍ തലയാട്ടിയതല്ലാതെ അക്കാര്യം അലക്സ് തന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് പറഞ്ഞില്ല.

അവരെ കാണാന്‍ വേണ്ടി മാത്രമാണോ വരവ് ? : ചുംഗ് ഇടയ്ക്ക് ചോദിച്ചു.

അതേ. സുഖമില്ലാത്ത അച്ഛനെ കാണാനാണ് അവള്‍ ഒരു മാസം മുമ്പ് ഇങ്ങോട്ട് വന്നത്. പിന്നെ ഒരു വിവരവും ഇല്ല. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. കുടുംബത്തില്‍ വേറെയും എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു……….. : താരതമ്യേന തിരക്കില്ലാത്ത ഭാഗത്ത് കൂടെ നടക്കുന്നതിനിടയില്‍ അയാള്‍ തെല്ല് വിഷമത്തോടെ പറഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ കയ്യിലുള്ള ക്യാമറ ബാഗ് തുറന്ന കിരണ്‍ അതില്‍ നിന്ന് ഒരു കവറെടുത്ത് ചുംഗിന് നേരെ നീട്ടി. അയാള്‍ക്കൊപ്പമുള്ള ജാനറ്റിന്‍റെ വിവിധ തരം ചിത്രങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. തരക്കേടില്ലാത്ത സൌന്ദര്യം. റോസ് നിറത്തിലുള്ള മുടി. ഫോട്ടോകളിലെ ഇരുവരുടെയും രൂപഭാവങ്ങള്‍ ചില കമിതാക്കളെ ഓര്‍മിപ്പിച്ചു.

കൊള്ളാം. പക്ഷെ അവള്‍ നിങ്ങളുടെ ഒരു സുഹൃത്ത് മാത്രമാണോ ? : ഒരു ചെറു ചിരിയോടെ ചുംഗ് ചോദിച്ചു. എന്തും തുറന്ന് ചോദിക്കാവുന്ന ഒരാളാണ് തന്‍റെ പുതിയ കസ്റ്റമറെന്ന് ഇതിനകം അവള്‍ മനസിലാക്കിയിരുന്നു. അവധിയില്‍ പോയ ഒരു സാധാരണ സുഹൃത്തിനെ തിരക്കിയാണ് അയാള്‍ ഇത്ര ദൂരം സഞ്ചരിച്ചു വന്നതെന്ന് വിശ്വസിക്കാന്‍ ചുംഗ് മടിച്ചു. മലമടക്കുകളിലേക്ക് നീളുന്ന മതിലിന്‍റെ ഭാഗം ലക്ഷ്യമാക്കി ഒരു തായ്വാനീസ് കുടുംബം അവരെ കടന്നു പോയി. ഒരു പുരുഷനും സ്ത്രീയും മൂന്നു കുട്ടികളും.

നിങ്ങളുടെ ഊഹം ശരിയാണ്. ജാനറ്റ് എന്‍റെ എല്ലാമാണ്. അതുകൊണ്ടാണ് അവള്‍ ഒരു പ്രശ്നത്തില്‍ അകപെട്ടു എന്നു തോന്നിയപ്പോള്‍ ഞാന്‍ ഓടിവന്നത്. എത്രയും പെട്ടെന്ന് എനിക്കവളെ കാണണം. യാഥാസ്ഥിതികരായ അവളുടെ വീട്ടുകാരെ കണ്ട് വിവാഹത്തിന് സമ്മതം വാങ്ങിക്കണം. : ഫോട്ടോകള്‍ തിരിച്ച് ബാഗില്‍ വച്ചുകൊണ്ട് കിരണ്‍ പറഞ്ഞു. അപ്രതിക്ഷിതമായി വീശിയ കിഴക്കന്‍ കാറ്റില്‍ പാറിപ്പറന്ന മുടി ഒതുക്കാന്‍ ചുംഗ് കുറച്ചു പാടുപെട്ടു. അവളുടെ പരിശ്രമം ശ്രദ്ധയില്‍ പെട്ട കിരണ്‍ അത് തല്‍ക്ഷണം ക്യാമറയിലാക്കി. ചിത്രത്തിന് അയാള്‍ പറഞ്ഞ അടിക്കുറിപ്പാണ് അവളെ കൂടുതല്‍ ചിരിപ്പിച്ചത് – ‘ഒരു കിഴക്കന്‍ കാറ്റിന്‍റെ പരാക്രമം‘.

നേരത്തെ കണ്ട തായ്വാനിസ് കുടുംബം ഒരുമിച്ചുള്ള ഫോട്ടോ എടുക്കാന്‍ കഷ്ടപ്പെടുന്നത് കണ്ട് കിരണ്‍ അവരെ സഹായിച്ചു. ചെറുപ്പക്കാരന്‍റെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ വാങ്ങി അയാള്‍ കുടുംബത്തിന്‍റെ ഒന്നിലധികം ചിത്രങ്ങള്‍ എടുത്തുകൊടുത്തു.

കിരണിന് സമ്മര്‍ പാലസിനടുത്തുള്ള മക്ഡോണാള്‍ഡ് ഔട്ട്‌ലെറ്റിലെ ഇന്ത്യക്കാരന്‍ മാനേജരുടെ ഛായയുണ്ടെന്ന് ലീ ചുംഗിന് തോന്നി. ഒരുപക്ഷെ അയാള്‍ ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ അല്ലെങ്കില്‍ ബംഗ്ലാദേശിയോ ആയിരിക്കും.

ബംഗ്ലാദേശാണ് എന്‍റെ സ്വദേശം : അവളുടെ മനസ്സ് വായിച്ചത് പോലെ പിന്നീട് കിരണ്‍ പറഞ്ഞു. മടക്കയാത്രയില്‍ ഒരു കൊറിയന്‍ തെരുവോര ഭക്ഷണ ശാലയില്‍ വച്ച് തന്‍റെ ജീവ ചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുകയും ചെയ്തു അയാള്‍. 

അച്ഛന്‍ ധാക്കയില്‍ തുകല്‍ വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം രണ്ടാനച്ഛനായി വന്ന കുടുംബ സുഹൃത്തിന്‍റെ പീഡനം സഹിക്കാനാവാതെയാണ് അവിടം വിട്ടത് : വെജിറ്റബിള്‍ സൂപ്പ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കിരണ്‍ പറഞ്ഞു. 

കൊല്‍ക്കത്തയിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ അടുത്തേക്കാണ് ആദ്യം പോയത്. പിന്നീട് അവിടെ നിന്ന് മുംബെക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കടന്നുരണ്ടാം ഭര്‍ത്താവിന്‍റെ പീഡനം മൂലം അമ്മ അധികം താമസിയാതെ മരിച്ചെന്ന് അടുത്തിടെ അവിടെയുള്ള ഒരു സുഹൃത്ത് വഴിയറിഞ്ഞു : കിരണ്‍ പറഞ്ഞു നിര്‍ത്തി. 

പിന്നെ ഇതുവരെ നാട്ടില്‍ പോയില്ലേ ? : ചുംഗ് പെട്ടെന്ന് ചോദിച്ചു. 

എന്തിന് ? : കിരണ്‍ നിര്‍വികാരതയോടെ തിരിച്ചു ചോദിച്ചു. ഒരു നിമിഷത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു പറഞ്ഞു. 

എനിക്ക് രണ്ടു പെങ്ങള്‍മാരും ഒരു അനിയനും കൂടിയുണ്ടായിരുന്നു. ഞാനെന്നു വച്ചാല്‍ വലിയ കാര്യമായിരുന്നു അവര്‍ക്ക്. അമ്മ മരിച്ചതോടെ രണ്ടാനഛന്‍ അവരെയും കൊണ്ട് സ്വന്തം നാട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. പക്ഷെ അതെവിടെയാണെന്നോ അവര് ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്നോ ഒന്നും എനിക്കറിയില്ല. എംബസി വഴിയും പോലിസ് വഴിയുമൊക്കെ കുറേ അന്വേഷിച്ചെങ്കിലും പ്രതിക്ഷയ്ക്ക് വകയുള്ളതൊന്നും ഇതുവരെ കിട്ടിയില്ല. : പറഞ്ഞു നിര്‍ത്തുമ്പോള്‍ കിരണിന്‍റെ ശബ്ദം ഇടറി. എല്ലാം മറക്കാനെന്നോണം അയാള്‍ കുറച്ചുനേരം കണ്ണടച്ചിരുന്നു.

കിരണിന്‍റെ കഥ അറിഞ്ഞപ്പോള്‍ ലീ ചുംഗിന് വിഷമം തോന്നി. ഇനിയെങ്കിലും അയാള്‍ക്ക് ജാനറ്റിനൊപ്പം ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നവള്‍ ആശിച്ചു.

About The Author

Leave a Comment

Your email address will not be published. Required fields are marked *