ഒരേയൊരു മോഹൻലാൽ 

ഒരേയൊരു മോഹൻലാൽ  1

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായി വെള്ളിത്തിരയിൽ അവതരിക്കുമ്പോൾ മോഹൻലാൽ ഒരിക്കൽ നായകനാകുമെന്നോ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരമാകുമെന്നോ ആരും  കരുതിയില്ല. 

പ്രേംനസീറിനെ പോലുള്ള സുമുഖരായ നായകന്മാരാണ് അന്ന് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. അവരുമായി താരതമ്യം പോലും ചെയ്യാൻ പറ്റാത്ത രൂപമായിരുന്നു ലാലിൻ്റെത്. അതുകൊണ്ടാണല്ലോ ആദ്യ സിനിമയുടെ സ്ക്രീൻ ഓഡിഷൻ ടെസ്റ്റിൽ സിബി മലയിൽ അദ്ദേഹത്തിന് ഏറ്റവും കുറച്ച് മാത്രം മാർക്ക് നൽകിയത്. പക്ഷെ പിന്നീട് അതേ സംവിധായകന് വേണ്ടി ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത മോഹൻലാൽ ദേശിയ അംഗീകാരത്തിൽ വരെ ചെന്നെത്തി എന്നത് മറ്റൊരു കാര്യം. 

ആദ്യ കാലത്ത് വില്ലനായും തുടർന്ന് ഉപനായകനായും ചിട്ടയായി കരിയർ കെട്ടിപ്പടുത്ത ലാൽ മലയാളത്തിലെ പ്രഖ്യാപിത നായക സങ്കൽപ്പങ്ങളെ തകിടം മറിച്ചു. നാണംകുണുങ്ങലോടെയുള്ള സ്വതസിദ്ധമായ ആ ചിരിയും തോൾ ചരിച്ചുള്ള നടത്തവും വ്യാകരണം തെറ്റിക്കുന്ന ഡയലോഗുകളും എല്ലാത്തിലും ഉപരി അഭിനയിക്കാൻ അറിയാത്ത ഇഴുകിച്ചേരലുകളും വഴി ക്രമേണ അദ്ദേഹം എല്ലാവരെയും കയ്യിലെടുത്തു. 

“പോരുന്നോ എൻ്റെ കൂടെ?” എന്ന് മാണിക്യൻ കാർത്തുമ്പിയോട് ചോദിച്ചപ്പോഴോ, “എങ്കിൽ പറ എന്നോട് ഐ ലവ് യൂ എന്ന് “ എന്ന് ഉണ്ണിക്കൃഷ്ണൻ ഗാഥയോട് പറഞ്ഞപ്പോഴോ ആ വാക്കുകളിലെ ഗ്രാമർ തെറ്റാണെന്ന് നമ്മൾ ആരും വിലപിച്ചില്ല. മാത്രമല്ല, അവയെല്ലാം കാലത്തെ അതിജീവിച്ച് നിത്യ ജീവിതത്തിൽ നമ്മൾ ഇന്നും ഉപയോഗിക്കുന്നുമുണ്ട്.

 ഒരുപക്ഷെ മോഹൻലാലിന് പകരം വേറെയാരെങ്കിലുമാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഈ  സ്വീകാര്യത കിട്ടുമായിരുന്നോ എന്ന് സംശയമാണ്. ഇല്ല എന്ന് തന്നെ പറയാം. അതാണ് സത്യവും. 

ഇന്ന് L എന്നത് ഒരു ബ്രാൻഡാണ്. അതുകൊണ്ടാണല്ലോ ആ തോൾ ചരിച്ചുള്ള നിൽപ്പിനു പ്രകൃതി പോലും അംഗീകാരം കൊടുത്തത്. നാളെ ആ ഒരു ഇനിഷ്യൽ മാത്രം വച്ചുകൊണ്ട് ഒരു ഷർട്ട് പുറത്തിറക്കിയാൽ നമ്മൾ മലയാളികൾ അതും ഇടിച്ചു കയറി വാങ്ങിക്കും എന്നുറപ്പാണ്. 

ഒരേയൊരു മോഹൻലാൽ  2

ഒരു മികച്ച അഭിനേതാവ് ആകണമെങ്കിൽ നവരസങ്ങൾ വെളളം അനായാണ് ചെയ്യാൻ കഴിയണമെന്ന് പൊതുവെ പറയാറുണ്ട്. ഇക്കാര്യത്തിൽ മോഹൻലാലിന് നൂറിൽ നൂറു മാർക്കും കിട്ടും. നാടോടിക്കാറ്റും കിലുക്കവും തേന്മാവിൻ കൊമ്പത്തും മണിച്ചിത്രത്താഴും ചെയ്ത ആൾ തന്നെയാണ് സ്ഫടികത്തിലെയും രാജാവിൻ്റെ മകനിലെയും ആക്ഷൻ രംഗങ്ങൾ മികവുറ്റതാക്കിയത്. വാനപ്രസ്ഥത്തിലെയും കിരീടത്തിലെയും ഭരതത്തിലെയും മാനസിക സംഘർഷങ്ങൾ നിറഞ്ഞ രംഗങ്ങൾ കയ്യടത്തോടെ കൈകാര്യം ചെയ്ത അദ്ദേഹത്തിനു  തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും വന്ദനത്തിലെ ഉണ്ണിക്കൃഷ്ണനെയും അവതരിപ്പിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. 

ഒരു ശരാശരി അനുഭവം മാത്രമാകുമായിരുന്ന ചില സിനിമകൾ മോഹൻലാലിൻ്റെ സാന്നിധ്യം ഉള്ളത് കൊണ്ട് മാത്രം ബ്ലോക്ക്ബസ്റ്ററുകൾ ആയ ചരിത്രമുണ്ട്. അടുത്ത കാലത്ത് അദ്ദേഹം നടത്തിയ ചില സിനിമ തിരഞ്ഞെടുപ്പുകൾ മോശമായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. എങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് മോഹൻലാൽ. മികച്ച കഥാപാത്രവും തിരക്കഥയും ഉണ്ടെങ്കിൽ മാജിക്ക് ഉണ്ടാക്കാൻ കഴിവുള്ള നടൻ. 

മടുപ്പിക്കുന്ന ഉത്സവക്കാഴ്ചകളും ഒറ്റപ്പെടലിൻ്റെ പീഡനപർവ്വങ്ങളും അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിഞ്ഞാൽ ആ നടനവൈഭവത്തിന് ഇനിയും പുതിയ ഉയരങ്ങൾ താണ്ടാനും റെക്കോർഡുകൾ സുഷ്ടിക്കുവാനും കഴിയും. അതിനായി മാറ്റങ്ങളെ ചേർത്ത് പിടിക്കുക കൂടി വേണം. 

കാരണം മോഹൻലാൽ ഒന്നേയുള്ളു. 

ഒരേയൊരു മോഹൻലാൽ. 

Leave a Comment

Your email address will not be published. Required fields are marked *