സിബിഐ എന്നത് ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള കുറ്റാന്വേഷണ സംഘടനയായിരുന്നു. സ്കോട്ട്ലന്‍റ് യാഡിന്‍റെ ഇന്ത്യന്‍ പതിപ്പ് എന്നുവരെ വിശേഷിപ്പിക്കപ്പെട്ട സംഘടന പിന്നീട് പല നിര്‍ണ്ണായക കേസുകളിലും തുമ്പുണ്ടാക്കി ആ പേര്‍ നിരവധി തവണ അന്വര്‍ഥവുമാക്കി. ലോക്കല്‍ പോലീസ് പരാജയപ്പെട്ട കേസുകള്‍ സാങ്കേതിക തികവോടെ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തിയ സിബിഐ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഭരണ തലത്തിലെ ഇടപെടലും മികച്ച കുറ്റാന്വേഷകരുടെ അഭാവവും പലപ്പോഴും സിബിഐ സംവിധാനത്തില്‍ കരിനിഴല്‍ വീഴ്ത്തി. അന്വേഷണം കൈമാറുന്നതിന് മുമ്പ് പ്രാദേശിക തലത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതും സംഘടനയുടെ കേസന്വേഷണത്തിലെ വിജയ ശതമാനത്തെ സാരമായി ബാധിച്ചു.
സിബിഐയുടെ ഇപ്പോഴത്തെ അന്വേഷണ രീതികളെക്കുറിച്ചും ചില ഉദ്യോഗസ്ഥരെ കുറിച്ചും അടുത്തിടെയായി കേരളത്തിലും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ വേണ്ട വിധം അന്വേഷിച്ചില്ല, വഴി വിട്ട് കാര്യങ്ങള്‍ ചെയ്തു, രാഷ്ട്രീയ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എന്ന മട്ടിലുള്ള അശരീരികളും ഇടക്ക് അന്തരീക്ഷത്തില്‍ കേട്ടു.
ചുരുക്കത്തില്‍ മലയാളികളെ സംബന്ധിച്ച് സിബിഐയില്‍ വിശ്വാസയോഗ്യരായ ഉദ്യോഗസ്ഥര്‍ ഇന്ന്‍ വളരെ കുറവാണ്. അഥവാ ഒരാള്‍ മാത്രമേയുള്ളൂ. അത് സേതുരാമയ്യരാണ്. എസ്എന്‍ സ്വാമിയുടെ തൂലികയില്‍ പിറന്ന ഈ കഥാപാത്രം സിബിഐക്കു വേണ്ടിപല പ്രമാദമായ കേസുകളും പുഷ്പം പോലെ അന്വേഷിച്ചു തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങാത്ത, കുറ്റവാളികളുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത അയ്യരെ മലയാളി ഏത് ഉറക്കത്തിലും വിശ്വസിക്കും. ഇമ്രാന്‍ അലിയെ മത പരിവര്‍ത്തനം ചെയ്താണ് എഴുത്തുകാരന്‍ സേതുരാമയ്യരാക്കിയതെങ്കിലും ആ കുറ്റാന്വേഷകനോട് ലീഗിനോ എന്തിന് സംഘ പരിവാറിനു പോലും എതിര്‍പ്പില്ല.
സേതുരാമയ്യര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുകയാണെന്ന് അടുത്ത കാലത്ത് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് സത്യമാണെങ്കിലും അല്ലെങ്കിലും അതിനു മുമ്പായി അദ്ദേഹം അന്വേഷിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കേസുകള്‍ താഴെ കൊടുക്കുന്നു.
1. ചേകന്നൂര്‍ മൌലവി വധം
കേരള ചരിത്രത്തില്‍ ഏറ്റവും സമര്‍ത്ഥമായി നടപ്പാക്കിയ ആ കുറ്റകൃത്യം 1993ലാണ് നടന്നത്. ഇസ്ളാമിക പരിഷ്കര്‍ത്താവായിരുന്ന മൌലവിയെ സ്നേഹം നടിച്ച് ചിലര്‍ കൊണ്ടുപോകുകയും തുടര്‍ന്നു കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. സിബിഐ 1996ല്‍ കേസ് ഏറ്റെടുത്തെങ്കിലും ഇന്നുവരെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുവാനോ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താതെ വ്യക്തി മരണപ്പെട്ടതായി കരുതാനാവില്ലെന്നാണ് നിയമം. എന്നാല്‍ ശരീരം കണ്ടെത്താനായില്ലെങ്കിലും ഇര കൊല്ലപ്പെട്ടതായി കരുതാമെന്ന് കോടതി ആദ്യമായി വിധിച്ചത് ചേകന്നൂര്‍ മൌലവി കേസിലാണ്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മൌലവിയെ സംഭവ ദിവസം വീട്ടില്‍ നിന്ന്‍ വിളിച്ചിറക്കിക്കൊണ്ടു പോയി എന്നാരോപിക്കപ്പെടുന്ന വി വി ഹംസ ഉള്‍പ്പടെ ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഹംസ ഒഴികെയുള്ളവരെ കോടതി വെറുതെ വിട്ടു.
പരസ്പരം അറിയാത്ത നാലു സംഘങ്ങളാണ് മൌലവിയുടെ ദുരൂഹമായ മരണത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തി. ആദ്യ സംഘം മൌലവിയെ തട്ടിക്കൊണ്ടുപോകുകയും, രണ്ടാമത്തെ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയും, മൂന്നാമത്തെ സംഘം മൃതദേഹം മറവ് ചെയ്യുകയും ചെയ്തു എന്ന്‍ ആദ്യം പറഞ്ഞ അന്വേഷകര്‍ ഇതിലൊന്നും പെടാത്ത നാലാമതൊരു സംഘം കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന്‍ ഒടുവില്‍ കണ്ടെത്തി.
മൌലവിയുടെ മൃതദേഹം മറവ് ചെയ്തെന്ന്‍ മൂന്നാമത്തെ സംഘം അവകാശപ്പെട്ട ചുവന്ന കുന്നുകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൌലവി വധത്തില്‍ നാലാമത് ഒരു സംഘത്തിനു കൂടി പങ്കുണ്ടെന്നും നേരത്തെ മറവ് ചെയ്ത മൃതദേഹം മറ്റാരുമറിയാതെ അജ്ഞാതമായ ഏതോ സ്ഥലത്തേക്ക് അവര്‍ മാറ്റിയത് കൊണ്ടാണ് കണ്ടെത്താനാകാതിരുന്നതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൌലവിയെ കൊലപ്പെടുത്താന്‍ ആരാണ് നിര്‍ദേശിച്ചതെന്നും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നുമുള്ള കാര്യങ്ങള്‍ ഇന്നും ഒരു ചോദ്യചിഹ്നമായി തന്നെ നില്‍ക്കുന്നു.